റിയാദ് – ആഗോള വ്യോമയാന വ്യവസായ മേഖലയിൽ സൗദി അറേബ്യയുടെ മുന്നേറ്റത്തിന് ശക്തിപകരാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഉടമസ്ഥതയിൽ ആരംഭിച്ച പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ അമേരിക്കയിലെ ബോയിംഗ് കമ്പനിയിൽ നിന്ന് ഡ്രീംലൈനർ 787-9 ഇനത്തിൽ പെട്ട 72 വിമാനങ്ങൾ വാങ്ങുന്നു. വിമാനങ്ങൾക്കുള്ള ആദ്യ ഓർഡർ നൽകിയതായി റിയാദ് എയർ വ്യക്തമാക്കി. ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താൻ പുതിയ വിമാന കമ്പനി ശ്രമിക്കുന്നു. റിയാദ് എയറും ബോയിംഗ് കമ്പനിയും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം ബോയിംഗ് ഡ്രീംലൈനർ 787-9 ഇനത്തിൽ പെട്ട 39 വിമാനങ്ങൾ ബോയിംഗ് കമ്പനി സൗദി കമ്പനിക്ക് നൽകും. 33 വിമാനങ്ങൾ കൂടി വാങ്ങാനുള്ള സാധ്യതയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബോയിംഗ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചു വിമാന ഓർഡറുകളിൽ ഒന്നാണ് റിയാദ് എയറുമായുണ്ടാക്കിയിരിക്കുന്നത്. മൊത്തം പെട്രോളിതര ആഭ്യന്തരോൽപാദനത്തിലേക്ക് 7,500 കോടി റിയാൽ സംഭാവന ചെയ്യുന്ന പുതിയ കമ്പനി പ്രത്യക്ഷമായും പരോക്ഷമായും രണ്ടു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. റിയാദ് എയറും ബോയിംഗ് കമ്പനിയും തമ്മിലുള്ള കരാർ അമേരിക്കയിൽ നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ ശ്രിഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോയിംഗ് കമ്പനിയുമായി സഹകരിക്കുന്ന അമേരിക്കയിലെ 38 സംസ്ഥാനങ്ങളിലെ 145 ചെറിയ കമ്പനികൾ അടക്കം 300 ലേറെ അമേരിക്കൻ കമ്പനികൾക്ക് കരാർ പ്രയോജനപ്പെടും.
അതേസമയം, റിയാദ് എയർ കമ്പനി വെബ്‌സൈറ്റ് ആരംഭിച്ച ശേഷം കമ്പനിയിൽ തൊഴിൽ തേടി 60,000 ലേറെ സി.വികൾ ഇതുവരെ ലഭിച്ചതായി റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ കമ്പനി പ്രവർത്തനം ആരംഭിക്കും.