റിയാദ്: നിർമിത ബുദ്ധി ഉപയോഗിച്ച് ദൃശ്യങ്ങളും ശബ്ദങ്ങളും കൃത്രിമമായി നിർമ്മിക്കുന്ന ഡീപ് ഫേക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ കർശനമായ മാർഗനിർദേശങ്ങളുമായി സൗദി അറേബ്യ. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള മേഖലകളിൽ ഈ സാങ്കേതികവിദ്യ ഗുണകരമാണെങ്കിലും, സാമ്പത്തിക തട്ടിപ്പുകൾക്കും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ഇത് വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ വാട്ടർമാർക്കുകൾ ഏർപ്പെടുത്തുക, ഉള്ളടക്കം നിർമിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട വ്യക്തികളുടെ അനുമതി വാങ്ങുക, ഡാറ്റ സുരക്ഷ പാലിക്കുക തുടങ്ങിയ നിബന്ധനകൾ ഡെവലപ്പർമാർക്കും ക്രിയേറ്റർമാർക്കും അതോറിറ്റി നിർബന്ധമാക്കിയിട്ടുണ്ട്. യാഥാർഥ്യം ഏതാണെന്നും വ്യാജമേതാണെന്നും തിരിച്ചറിയാൻ കഴിയാത്തവിധം ഡീപ് ഫേക്കുകൾ മാറുന്ന സാഹചര്യത്തിൽ, വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനാണ് പുതിയ നടപടികൾ.









