റിയാദ്: ഹജ്ജ് വേളയിൽ രോഗങ്ങളോ ആരോഗ്യ ഭീഷണികളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. തീർത്ഥാടകരുടെ മൊത്തത്തിലുള്ള ആരോഗ്യനില സ്ഥിരവും ആശ്വാസകരവുമായി തുടരുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അബ്ദുൽബാഖി വ്യക്തമാക്കി. വികസിതവും ഉയർന്ന കാര്യക്ഷമവുമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലോ കാര്യമായ ആരോഗ്യ ഭീഷണികളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ബുധനാഴ്ചയോടെ തീർഥാടകർക്ക് നൽകിയ മൊത്തം ആരോഗ്യ സേവനങ്ങളുടെ എണ്ണം 1.2 ദശലക്ഷത്തിലധികം കവിഞ്ഞതായി വക്താവ് പറഞ്ഞു. ഹജ്ജ് സീസണിലെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ വ്യാപ്തിയും ഫലപ്രാപ്തിയും അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ആകെ 49,900 വ്യക്തികൾക്ക് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും അടിയന്തര പരിചരണ സേവനങ്ങളിൽ നിന്നും പ്രയോജനം ലഭിച്ചു. അടിയന്തര വിഭാഗങ്ങളിൽ 41,700 കേസുകൾ ലഭിച്ചു, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 14,500 രോഗികളെ ചികിത്സിച്ചു, 4,900 കേസുകളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടാതെ, 29 ഓപ്പൺ-ഹാർട്ട് സർജറികൾ, 251 കത്തീറ്ററൈസേഷനുകൾ, 337 മറ്റ് ശസ്ത്രക്രിയകൾ എന്നിവ വിജയകരമായി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









