റിയാദ്: രാജ്യത്തെ ഭക്ഷണശാലകളിലും മറ്റ് സ്ഥാപനങ്ങളിലും നടത്തുന്ന ഫീൽഡ് പരിശോധനകൾ റെക്കോർഡ് ചെയ്യുന്നതിനായി ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നിർബന്ധമാക്കി സൗദി അറേബ്യ. മുൻസിപ്പാലിറ്റി ഭവന മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് നടപടി.
ഇൻസ്പെക്ടർമാർ ധരിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ നേരിട്ട് മുംതസിൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇത് പരിശോധനകളിൽ സുതാര്യത ഉറപ്പാക്കാനും ഉദ്യോഗസ്ഥരുടെയും സ്ഥാപന ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഭക്ഷണശാലകളുടെ ആരോഗ്യ നിബന്ധനകൾ പുതുക്കുകയും, ജീവനക്കാർക്കുള്ള ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി ലഭ്യമാക്കാനുള്ള സംവിധാനവും അധികൃതർ വികസിപ്പിച്ചു.









