റിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസീർ, ജിസാൻ, നജ്റാൻ എന്നീ മേഖലകളിലും റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ തെക്കൻ ഭാഗങ്ങളിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായേക്കാനിടയുണ്ട്. അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ തുടങ്ങിയവിടങ്ങളിൽ ശക്തമായ ഉപരിതല കാറ്റ് വീശിയേക്കാം. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി ഗണ്യമായി കുറയുന്നതിനും കാരണമാകും. പൊതുജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കാൻ ശ്രദ്ധിക്കണം. സുരക്ഷിതമായ അകലം പാലിച്ച് ശ്രദ്ധയോടെ വേണം വാഹനമോടിക്കേണ്ടത്. വാദികളിൽ സന്ദർശനം നടത്താൻ പാടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.







