റിയാദ്: സൗദിയിലുടനീളം അനുഭവപ്പെട്ട മഴയ്ക്ക് പിന്നാലെ മരുഭൂ പ്രദേശങ്ങളിൽ പച്ചപ്പ് വിരിഞ്ഞു. പർവ്വത താഴ്‌വരകളിലെ മൂടൽ മഞ്ഞും വെള്ളച്ചാട്ടങ്ങളും കാണാൻ സന്ദർശകരേറുകയാണ്. അപൂർവ്വമായ ഈ സീസണൽ പരിവർത്തനം ആസ്വദിക്കാനായി നിരവധി പേരാണ് എത്തുന്നത്. തെക്ക് പടിഞ്ഞാറൻ അൽ ബഹയിൽ മൂടൽ മഞ്ഞിൽ പുതിച്ചിരിക്കുന്ന പർവ്വതങ്ങളും കാടുകളുമുണ്ട്. ഇവിടുത്തെ താപനില പത്ത് ഡിഗ്രി സെൽഷ്യസിന് താഴെയായി താഴ്ന്നു. പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാനായി നിരവധി പേർ എത്തുന്നുണ്ട്.
മേഘങ്ങൾ മൂടിയ കൊടുമുടികളുടെയും മഴയ്ക്കു ശേഷമുള്ള പച്ചപ്പിന്റെയും മനോഹരമായ കാഴ്ചകൾ പകർത്താൻ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെയുള്ള സന്ദർശകർ ഇവിടെ റമദാൻ അവധിക്കാലത്ത് ഒത്തുകൂടിയിരുന്നു.
മധ്യ ഖാസിം മേഖലയിൽ, മഴ മണൽക്കൂനകൾ ഒതുങ്ങുകയും ആഴം കുറഞ്ഞ കുളങ്ങൾ രൂപപ്പെടുകയും ചെയ്തു, ഇത് ഓഫ്-റോഡ് ഡ്രൈവിംഗ്, ക്യാമ്പിംഗ്, മറ്റ് ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു. ബുറൈദയ്ക്ക് സമീപം, യുവാക്കളുടെ കൂട്ടം മരുഭൂമിയിലേക്ക് സന്ദർശനം നടത്താനെത്തി. തണുത്ത വൈകുന്നേരങ്ങളിൽ ക്യാമ്പ് ഫയറിന് ചുറ്റും ഒത്തുകൂടി. റഫയിൽ ചരിത്രപ്രസിദ്ധമായ സുബാല ഗ്രാമത്തിനടുത്തുള്ള പുൽമേടുകൾ മഴയാൽ പച്ചപ്പ് നിറഞ്ഞ പിക്‌നിക് മൈതാനങ്ങളായി. നിരവധി സന്ദർശകരെ ആകർഷിക്കുന്ന ഇടമായി ഇവിടം മാറി.







