ജിദ്ദ: ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് കർമം ചെയ്യുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി. നിയമലംഘനം നടത്തുന്നവർക്ക് 20,000 സൗദി റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഹജ്ജ് പെർമിറ്റില്ലാതെ പിടിക്കപ്പെടുന്ന വിദേശികളായ താമസക്കാരെയും മറ്റ് നിയമലംഘകരെയും സൗദിയിൽ നിന്നും ഉടനടി നാടുകടത്തും. കൂടാതെ ഇവർക്ക് 10 വർഷത്തേക്ക് സൗദി അറേബ്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തുകയും ചെയ്യും.
എല്ലാത്തരം വിസിറ്റ് വിസകളിലെത്തി നിശ്ചിത ഭൂമിശാസ്ത്ര പരിധിക്കുള്ളിൽ തുടരുന്നവർക്കും മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും ഈ നിയമം ബാധകമായിരിക്കും. ഈ നിയന്ത്രണങ്ങൾ ദുൽഹജ്ജ് 14 വരെയാണ് പ്രാബല്യത്തിലുണ്ടാകുക.
മക്ക നഗരം, അതിന്റെ ഔദ്യോഗികവും അല്ലാത്തതുമായ പ്രവേശന കവാടങ്ങൾ, സെൻട്രൽ ഏരിയ, മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങൾ, അൽ-റുസൈഫയിലെ ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, താൽക്കാലിക നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ പരിധിയിൽ ഉൾപ്പെടുന്നു







