റിയാദ്: ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ വിജയകരമായി പൂർത്തിയാക്കിയ തീർത്ഥാടകരുടെ മടക്കയാത്രയ്ക്കായി രാജ്യത്തെ വിമാനത്താവളങ്ങൾ പൂർണ്ണസജ്ജമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ഹാജിമാർക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഹജ്ജിന്റെ ആദ്യഘട്ടത്തിൽ 6 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി 60,000 സർവീസുകളിലായി 14 ലക്ഷം ഹാജിമാർ ഉൾപ്പെടെ 95 ലക്ഷത്തിലധികം യാത്രക്കാരെയാണ് സൗദി സ്വീകരിച്ചത്. 86 എയർലൈനുകളും ഈ സർവീസുകളുടെ ഭാഗമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുഹ്റം 15 വരെ ഹജ്ജ് തീർത്ഥാടകരുടെ മടക്കയാത്ര തുടരും. വിവിധ സർക്കാർ സ്വകാര്യ വകുപ്പുകളുടെ സഹകരണത്തോടെ മത്താറാത്ത് ഹോൾഡിങ് കമ്പനിയാണ് ഇതിനായുള്ള സമഗ്ര പ്രവർത്തന പദ്ധതി നടപ്പിലാക്കുന്നത്. നടപടികൾ വേഗത്തിൽ ആക്കാനും പ്രവർത്തനക്ഷമത ഉറപ്പാക്കാനും വേണ്ടി 22,000ത്തിലധികം ജീവനക്കാർ ഷിഫ്റ്റ് അനുസരിച്ച് 24 മണിക്കൂറും ജോലി ചെയ്യുന്നുണ്ട്.







