റിയാദ്: രാജ്യത്ത് വിദേശ ചാർട്ടർ ജെറ്റുകൾക്ക് പറക്കാനുള്ള അനുമതി നൽകി സൗദി അറേബ്യ. ഇത്തരം ജെറ്റുകൾക്ക് രാജ്യത്ത് ആഭ്യന്തര സർവീസുകൾ നടത്താമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാവും പ്രധാനമായും സർവീസുകൾ നടത്തുക. ദീർഘകാലമായി വിദേശ ജെറ്റുകൾക്ക് സൗദിയിലെ നഗരങ്ങൾക്കകത്തുള്ള സർവീസ് നിരോധിച്ചിരുന്നു. ജനറൽ എവിയേഷൻ റോഡ്മാപ്പിന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം.
സൗദിയെ പ്രാദേശിക വിമാന, ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. വിമാനത്താവളങ്ങൾ, ഗ്രൗണ്ട് സർവീസുകൾ, മെയിന്റനൻസ്, ഇന്ധന വിതരണം തുടങ്ങിയ മേഖലകളിൽ സർവീസുകൾ ആരംഭിക്കുന്നതോടെ നേട്ടമുണ്ടാകും. പ്രാദേശിക ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ, വിദേശ ജെറ്റ് ഓപ്പറേറ്റർമാർക്ക് സൗദിയിലേക്കുള്ള പ്രവേശനം, ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ വികസനം എന്നിവ പുതിയ മാറ്റത്തിലൂടെ രാജ്യത്തിന് നേടാൻ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.