റിയാദ് – സൗദി നഗരങ്ങൾക്കിടയിൽ ബസ് സർവീസ് ആരംഭിക്കാനുള്ള പദ്ധതിക്ക് കരാർ ഒപ്പുവെച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. സൗദിയിലെ 200-ലേറെ നഗരങ്ങളെയും ചെറുനഗരങ്ങളെയും ബന്ധിപ്പിച്ച് 76 റൂട്ടുകളിൽ ആരംഭിക്കുന്ന ബസ് സർവീസ് പദ്ധതി പ്രതിവർഷം 60 ലക്ഷത്തിലേറെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ്.
പരിസ്ഥിതി സൗഹൃദവും അത്യാധുനിക സജ്ജീകരണങ്ങളുമുള്ള പുതിയ ബസ് നിരകളാണ് സർവീസിനായി ഉപയോഗിക്കുക. പുതിയ കരാറുകളിലൂടെ ബസ് സർവീസിനായി കൂടുതൽ കമ്പനികൾക്ക് അനുമതി നൽകിയിരിക്കുകയാണ്. നിലവിൽ സാപ്റ്റ്‌കോ കമ്പനിക്കു മാത്രമാണ് നഗരങ്ങൾക്കിടയിൽ ബസ് സർവീസിന് അനുമതിയുള്ളത്. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ സ്വാലിഹ് അൽജാസിറിന്റെ സാന്നിധ്യത്തിൽ പൊതുഗതാഗത അതോറിറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് പദ്ധതിക്കുള്ള കരാറുകൾ ഒപ്പുവെച്ചത്.
സർക്കാർ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്വകാര്യ മേഖലാ നിക്ഷേപകരും മേധാവികളും ചടങ്ങിൽ പങ്കെടുത്തു. നഗരങ്ങൾക്കിടയിൽ ബസ് സർവീസ് പദ്ധതി ആരംഭിക്കാനുള്ള മൂന്നു കരാറുകളാണ് ഒപ്പുവെച്ചത്. സൗദി നഗരങ്ങളെ ബന്ധിപ്പിച്ച് മികച്ച ബസ് സർവീസുകൾ ലഭ്യമാക്കാനാണ് കരാറുകളിലൂടെ ലക്ഷ്യമിടുന്നത്. സൗദി നഗരങ്ങൾക്കിടയിൽ ഗതാഗത സേവനം നൽകുന്ന ആദ്യ വിദേശ നിക്ഷേപ പദ്ധതിയാണിതെന്ന് സ്വാലിഹ് അൽജാസിർ പറഞ്ഞു.