റിയാദ് – ഗുണഭോക്താവിന്റെ പാസ്‌പോർട്ടിലെ വിസ സ്റ്റിക്കർ ഒഴിവാക്കി ഇലക്ട്രോണിക് വിസയിലേക്ക് മാറാനും അതിന്റെ ഡാറ്റ ക്യുആർ കോഡ് വഴി വായിക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം പുതിയ സംരംഭം ആരംഭിച്ചു. ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പുതിയ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ജോലി, താമസം, സന്ദർശന വിസകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള വിസകൾ അനുവദിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചുകൊണ്ട് മന്ത്രാലയം നൽകുന്ന കോൺസുലാർ സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.