റിയാദ്: ഹജ്ജ് സീസണിൽ ലൈസൻസുകളില്ലാതെ ഭക്ഷ്യ ഉൽപന്നങ്ങൾ നിർമ്മിക്കുകയോ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. നിയമലംഘകർക്ക് പരമാവധി 10 വർഷം വരെ തടവും 10 മില്യൺ റിയാൽ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാ ഭക്ഷ്യ ഫാക്ടറികളും വെയർഹൗസുകളും ഭക്ഷ്യ നിയമത്തിലെയും അതിന്റെ നിർവ്വഹണ നിയന്ത്രണത്തിലെയും വ്യവസ്ഥകൾ പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. തീർഥാടകർക്കുള്ള ഭക്ഷണത്തിന്റെയും മരുന്നുകളുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും ചട്ടലംഘനങ്ങളോട് ഒരു വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഉണ്ടാകുകയെന്നും അധികൃതർ അറിയിച്ചു.
ഹജ്ജ് സീസണിൽ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികൾ. സൗദി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി അതോറിറ്റി വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന പിഴകൾ ലഭിക്കും. നിയമലംഘകർക്ക് 10 ദശലക്ഷം റിയാൽ വരെ പിഴ, 10 വർഷം വരെ തടവ്, 180 ദിവസം വരെ ഭക്ഷണവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിലക്കൽ, ഒരു വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് ലൈസൻസ് റദ്ദാക്കൽ അല്ലെങ്കിൽ സസ്പെൻഡ് ചെയ്യൽ എന്നിവ ശിക്ഷയായി ലഭിക്കും.









