റിയാദ്: മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ ഒരു ഡെലിവറി ആപ്പ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. ജിദ്ദയിലാണ് സംഭവം. വാഹനത്തിന്റെ ശുചിത്വമില്ലായ്മയുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി.
അതോറിറ്റി സംഭവത്തിൽ അന്വേഷണം നടത്തുകയും നിയമലംഘനം നടത്തിയ ഡ്രൈവറെയും അദ്ദേഹം പ്രവർത്തിക്കുന്ന കമ്പനിയെയും തിരിച്ചറിയുകയും ചെയ്തു. വാഹനത്തിന്റെയും അതിലെ അനുബന്ധ സാമഗ്രികളുടെയും ശുചിത്വം വളരെ മോശമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതും ജോലിയിൽ നിന്ന് താൽക്കാലികമായി വിലക്കിയതുമെന്ന് അധികൃതർ അറിയിച്ചു.
സേവനം സ്വീകരിക്കുന്നവരുടെ സുരക്ഷക്കും സേവനത്തിന്റെ ഗുണനിലവാരത്തിനുമാണ് അതോറിറ്റി പ്രഥമ പരിഗണന നൽകുന്നത്. വാഹനത്തിന്റെ ശുചിത്വമില്ലായ്മ പ്രവർത്തന മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ഇത്തരം കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും അംഗീകൃത നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അതോറിറ്റി നിർദ്ദേശം നൽകി.









