റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കിയതിന് സൗദി രാജാവ് സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദനം അറിയിച്ച് അറബ്, ഗൾഫ് നേതാക്കൾ. ഗൾഫ് സഹകരണ കൗൺസിലും സൗദി അറേബ്യയ്ക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു. ജിസിസി ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ തീർഥാടകർക്ക് മികച്ച സൗകര്യങ്ങളും വിപുലമായ സുരക്ഷയുമാണ് സൗദി സർക്കാർ ഒരുക്കിയത്.
തീർഥാടകർക്ക് ഏറെ സുഗമമായി കർമങ്ങൾ പൂർത്തിയാക്കാൻ സഹായിച്ച സൗദി അധികൃതരുടെ പ്രവർത്തനങ്ങളെ ജിസിസി ജനറൽ സെക്രട്ടറി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. മികച്ച രീതിയിലുള്ള ആസൂത്രണവും വിഭവങ്ങളുടെ കൃത്യമായ വിനിയോഗവുമാണ് ഇത്തവണ കാണാൻ കഴിഞ്ഞത്. അത്യാധുനിക സംവിധാനങ്ങളും യോഗ്യരായ ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് തീർഥാടകർക്ക് സമാധാനപരമായ അന്തരീക്ഷമാണ് സൗദി ഒരുക്കിയത്.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, കുവൈത്ത് അമീർ ശൈഖ് മിശാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് തുടങ്ങിയവരും സൽമാൻ രാജാവിന് അഭിനന്ദനം അറിയിച്ചു.









