റിയാദ്: സൗദിയിൽ ജൂൺ മാസത്തിൽ മാത്രം വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മരുന്നുമായി ബന്ധപ്പെട്ട് 7000 സൈഡ് എഫക്ട് റിപ്പോർട്ടുകൾ ലഭിച്ചതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആംഡ് ഫോഴ്സസ് ഹോസ്പിറ്റൽ ഇൻ ദി സൗത്തിലാണ്. 4,836 കേസുകളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്തത്.
പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റി, ത്വാഇഫ് ഹെൽത്ത് ക്ലസ്റ്റർ, കിങ് അബ്ദുൽ അസീസ് സ്പെഷ്യൽ ഹോസ്പിറ്റൽ എന്നിവയാണ് തൊട്ടുപിന്നിലുള്ള സ്ഥാനത്തുള്ളത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കി വരുന്ന ‘ഫാർമകോവിജിലൻസ്’ പദ്ധതിയുടെ ഭാഗമായാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. വിപണിയിലുള്ള മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും നിരന്തരമായി നിരീക്ഷിക്കാനും, അതുവഴി മരുന്നുകൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് രോഗികളെ സംരക്ഷിക്കാനും ഈ റിപ്പോർട്ടുകൾ അതോറിറ്റിയെ സഹായിക്കും.









