റിയാദ്: സൗദിയിൽ 18 പ്രവാസികൾ അറസ്റ്റിൽ. ഇഖാമകളും, നുസുക് കാർഡുകളും, ഹജ്ജ് ബ്രേസ്ലെറ്റുകളും വ്യാജമായി നിർമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് 18 പ്രവാസികളെ മക്ക പോലീസ് അറസ്റ്റ് ചെയ്തത്. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കർശന പരിശോധനക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികളെ തുടർ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്ജ് സംബന്ധമായ നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം നിർദ്ദേശം നൽകി.







